ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിന് ഏഴ് ദിവസം മാത്രം ബാക്കി നിൽക്കേ പ്രചാരണത്തിന് ഗതിവേഗം കൂട്ടി മുന്നണികളും സ്ഥാനാർഥികളും. നാടിന്റെ മുക്കിലും മൂലയിലും സ്ഥാനാർഥികളുടെ ചിരിക്കുന്ന മുഖമുള്ള ഫ്ളക്സ് ബോർഡുകളും പോസ്റ്ററുകളും ഇതിനോടകംതന്നെ നിരന്നുകഴിഞ്ഞു. ഇപ്പോൾ വീടു വീടാന്തരം കയറിയുള്ള സ്ക്വാഡ് പ്രചാരണത്തിന്റെ തിരക്കിലാണ് സ്ഥാനാർഥികൾ. പരമാവധി വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർഥിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് സ്ഥാനാർഥികൾ. ഇതിനു പുറമേ പ്രധാന നേതാക്കളും അടുത്ത ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജില്ലയിലെത്തും.
പ്രധാന മുന്നണി സ്ഥാനാർഥികൾക്കു പുറമേ ഒട്ടേറെ സ്വതന്ത്രരും ഇത്തവണ സജീവമായി പ്രചാരണ രംഗത്തുണ്ട്. വാർഡുകളിൽ തങ്ങൾക്കുള്ള ബന്ധങ്ങൾ വോട്ടായി മാറുമെന്നുള്ള പ്രതീക്ഷയിലാണ് സ്വതന്ത്ര സ്ഥാനാർഥികൾ മത്സരിക്കുന്നത്. ഇത്തവണ ആംആദ്മി പാർട്ടി, 20-ട്വന്റി, ഡിഎംകെ തുടങ്ങിയ പാർട്ടികൾ സ്ഥാനാർഥികളെ മത്സരരംഗത്തിറക്കിയെന്ന പ്രത്യേകതയുമുണ്ട്. ആംആദ്മി പാർട്ടി കരിങ്കുന്നം പഞ്ചായത്തിലും 20-ട്വന്റി മണക്കാട് പഞ്ചായത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മണക്കാട് 13 വാർഡുകളിൽ 20 – ട്വന്റി മത്സരിക്കുന്നുണ്ട്. ജില്ലയിലാകെ 39 വാർഡുകളിൽ ആംആദ്മി പാർട്ടി മത്സരിക്കുന്നുണ്ട്. തോട്ടം മേഖലയിലാണ് ഡിഎംകെ മത്സരിക്കുന്നത്.
പല സ്ഥാനാർഥികളും ഒന്നിൽ കൂടുതൽ തവണ ഭവനസന്ദർശനം പൂർത്തിയാക്കിക്കഴിഞ്ഞു. ഇന്നു മുതൽ കൂടുതൽ സ്ക്വാഡുകളെ രംഗത്തിറക്കാനാണ് മുന്നണികളുടെ തീരുമാനം. പഞ്ചായത്തുതലത്തിലുള്ള സ്ഥാനാർഥികൾ വീടുകയറിയുള്ള പ്രചാരണം ഊർജിതമാക്കുന്പോൾ ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികൾ പ്രധാന ടൗണുകളിലും കൂട്ടായ്മകളിലുമാണ് വോട്ടു തേടുന്നത്. കുടുംബയോഗങ്ങളിലും ഇവർ പങ്കെടുക്കുന്നുണ്ട്. ഇതിനു പുറമേ സമൂഹമാധ്യമങ്ങളിലൂടെയും വലിയ തോതിലുള്ള പ്രചാരണം നടന്നുവരുന്നുണ്ട്.
സംസ്ഥാന നേതാക്കളെ ഉൾപ്പെടെ കളത്തിലിറക്കി വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമത്തിലായിരിക്കും ഇനി മുന്നണികളുടെ ശ്രമം.
ജില്ലാ നേതാക്കൾ ഇപ്പോൾത്തന്നെ പ്രചാരണ രംഗത്ത് സജീവമാണ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇന്നലെ യുഡിഎഫിന്റെ പ്രചാരണത്തിനായി ജില്ലയിലെത്തി. കരിമണ്ണൂരിൽ സംഘടിപ്പിച്ച യോഗത്തിൽ അദ്ദേഹം പങ്കെടുത്തു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നാലിന് ജില്ലയിലെത്തും. തങ്കമണി, ഉപ്പുതറ, ഏലപ്പാറ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ അദ്ദേഹം പ്രസംഗിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മൂന്നിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിക്കും. പാറത്തോട്, ശാന്തൻപാറ, തൂക്കുപാലം, അണക്കര എന്നിവിടങ്ങളിലായിരിക്കും അദ്ദേഹം പ്രസംഗിക്കുക.
യുഡിഎഫ് കണ്വീനർ അടൂർ പ്രകാശ്, രമേശ് ചെന്നിത്തല എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ എത്തിയിരുന്നു. മുസ്ലിം ലീഗ്, കേരള കോണ്ഗ്രസ് നേതാക്കളും അടുത്ത ദിവസങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം തൊടുപുഴയിൽ ചേർന്ന സ്ഥാനാർഥി സംഗമത്തിൽ പ്രസംഗിച്ചിരുന്നു. കൂടുതൽ സംസ്ഥാന നേതാക്കൾ വരും ദിവസങ്ങളിൽ ജില്ലയിലെത്തുന്നുണ്ട്. ബിജെപിയുടെ സംസ്ഥാന നേതാക്കളും തൊടുപുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തും.
