ഇടുക്കി: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാനുള്ള സമയപരിധി നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് അവസാനിക്കും.ഒരുസ്ഥാനാർഥിക്ക് മൂന്ന് സെറ്റ് പത്രിക സമർപ്പിക്കാം. സംവരണ സീറ്റുകളിൽ മത്സരിക്കുന്നവർ ആ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. പട്ടികജാതി-പട്ടികവർഗ സംവരണ വാർഡുകളിൽ മത്സരിക്കുന്നവർ അധികാരപ്പെട്ട ഉദ്യോഗസ്ഥനിൽനിന്നുള്ള ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കണം.പത്രികയോടൊപ്പം അതതു സ്ഥാനങ്ങളിലേക്ക് നിശ്ചിത തുകയും കെട്ടിവയ്ക്കണം.
പഞ്ചായത്തിൽ 2000 രൂപയും ബ്ലോക്ക്പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ 4,000 രൂപയും കോർപറേഷൻ, ജില്ലാപഞ്ചായത്ത് എന്നിവിടങ്ങളിൽ 5,000 രൂപയുമാണ് കെട്ടിവയ്ക്കേണ്ടത്. പട്ടികജാതി, പട്ടികവർഗവിഭാഗങ്ങൾക്ക് തുകയുടെ പകുതിമതി.
സ്ഥാനാർഥികൾ നാമനിർദേശ പത്രികയോടൊപ്പം കെട്ടിവയ്ക്കേണ്ട തുക അതതു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അടച്ച് അതിന്റെ രസീത് പത്രികയോടൊപ്പം വരണാധികാരിക്ക് സമർപ്പിക്കാം. സ്ഥാനാർഥിയുടെ വിദ്യാഭ്യാസ യോഗ്യത, പത്രിക സമർപ്പിക്കുന്ന സമയത്ത് സ്ഥാനാർഥി ഉൾപ്പെട്ടിട്ടുള്ള ക്രിമിനൽ കേസുകൾ, സ്ഥാനാർഥിയുടെയും കുടുംബാംഗങ്ങളുടെയും ആസ്തിയും ബാധ്യതയും സർക്കാരിനോ ഏതെങ്കിലും തദ്ദേശസ്ഥാപനത്തിനോ നൽകാനുള്ള കുടിശിക, അയോഗ്യതയുണ്ടായിട്ടുണ്ടെങ്കിൽ അക്കാര്യം തുടങ്ങിയ വിവരങ്ങൾ പത്രികയോടൊപ്പം ഫാറം 2 എയിൽ സമർപ്പിക്കണം. ഒരാൾ ഒരു തദ്ദേശസ്ഥാപനത്തിലെ ഒരുവാർഡിൽ മാത്രമേ മത്സരിക്കാൻ പാടുള്ളൂ. എന്നാൽ ത്രിതല പഞ്ചായത്തുകളിൽ വ്യത്യസ്ത തലങ്ങളിൽ മത്സരിക്കാം.
നാമനിർദേശപത്രികയും 2എ ഫാറവും പൂർണമായി പൂരിപ്പിക്കണം. സ്ഥാനാർഥികൾ വരണാധികാരി മുന്പാകെയോ അധികാരപ്പെട്ട ഉദ്യോഗസ്ഥർ മുന്പാകെയോ നിയമപ്രകാരം സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് നിശ്ചിത ഫാറത്തിൽ ഒപ്പുവച്ച് പത്രികയോടൊപ്പം സമർപ്പിക്കണം.
