ഇടുക്കി : കാര്‍ഷിക ജില്ലയായ ഇടുക്കിയിലെ കര്‍ഷകര്‍ക്ക് കാര്യമായ ഗുണഫലങ്ങള്‍ നല്‍കാതെയാണ് പോയവര്‍ഷവും കടന്നുപോയതെന്ന് വിലയിരുത്തല്‍. ഒരു കാലത്ത് ജില്ലയുടെ സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്തിയിരുന്ന കാര്‍ഷികമേഖല ഇന്ന് നിലനില്‍പ്പിനായി പെടാപ്പാടുപെടുകയാണ്. പോയവര്‍ഷവും കര്‍ഷകര്‍ക്ക് ഗുണകരമായ പ്രോത്സാഹന പദ്ധതികള്‍ ഒന്നുംതന്നെ സര്‍ക്കാരിന്റെയോ കൃഷിവകുപ്പിന്റെയോ ഭാഗത്തുനിന്നുണ്ടായില്ല. പല വിളകള്‍ക്കും മതിയായ വിലയില്ലാത്തതും വളത്തിന്റെ വിലക്കയറ്റവും തൊഴില്‍ക്കൂലി വര്‍ധനവും കൃഷിനാശവും കഴിഞ്ഞവര്‍ഷം ജില്ലയിലെ കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിച്ചു. ഇത്തരത്തില്‍ കര്‍ഷകര്‍ക്ക് ഏറെ നഷ്ടക്കണക്കുകള്‍ സമ്മാനിച്ചാണ് കഴിഞ്ഞ വര്‍ഷവും കടന്നുപോയത്.
ജില്ലയിലെ പ്രധാന വിളകളായ ഏലത്തിനും കുരുമുളകിനും ഭേദപ്പെട്ട വില ലഭിക്കുന്നുണ്ടെങ്കിലും ഉത്പാദനച്ചെലവ് കണക്കിലെടുക്കുമ്പോള്‍ ഇത് മതിയാകാതെവരുന്ന സാഹചര്യമാണെന്ന് കര്‍ഷകര്‍ പറയുന്നു. ഏലക്കായ്ക്ക് കഴിഞ്ഞവര്‍ഷം വിലസ്ഥിരതയുണ്ടായിരുന്നെങ്കിലും ഉത്പാദനച്ചെലവ് വര്‍ധിച്ചതും കൃഷിനാശവും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.
പതിവായി ഉപയോഗിക്കുന്ന വളങ്ങളുടെയും കീട നാശിനികളുടെയും വിലവര്‍ധനയും ഏലം മേഖലയ്ക്ക് തിരിച്ചടിയായി. വലിയ തോതിലാണ് ഏലം മേഖലയില്‍ ഉത്പാദനച്ചെലവ് ഏറിയത്. കാലാവസ്ഥാ വ്യതിയാനവും ഏലത്തിനു പ്രതികൂലമായി. വേനലില്‍ ഹൈറേഞ്ച് മേഖലയില്‍ വലിയതോതിലാണ് ഏലച്ചെടികള്‍ ഉണങ്ങി നശിച്ചത്.
കുരുമുളകിന് കിലോയ്ക്ക് 700 രൂപയോടടുത്ത് വില ലഭിക്കുന്നുണ്ടെങ്കിലും ഉത്പാദനത്തില്‍ വലിയ ഉയര്‍ച്ചയുണ്ടായില്ല. നേരത്തേ വലിയ തോതില്‍ കുരുമുളക് ഉത്പാദിപ്പിച്ചിരുന്ന പ്രദേശങ്ങളില്‍നിന്ന് ഇപ്പോള്‍ നാമമാത്രമായാണ് ഉത്പന്നം വിപണിയിലെത്തുന്നത്. രോഗബാധയും കാലാവസ്ഥാ വ്യതിയാനവുമാണ് കുരുമുളക് കൃഷിക്ക് തിരിച്ചടിയായത്.
ഇതിനു പുറമേ ജാതി, കൊക്കോ, ഗ്രാമ്പു, തേയില, വാഴ, കാപ്പി, പച്ചക്കറികള്‍ എന്നിവയ്ക്കും മെച്ചപ്പെട്ട രീതിയില്‍ വില ലഭിക്കാത്തത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. നാണ്യവിളകളും തന്നാണ്ടുവിളകളും നഷ്ടക്കണക്കുകള്‍ സമ്മാനിച്ചതോടെ ഒട്ടേറെ കര്‍ഷകര്‍ ഫലവര്‍ഗ കൃഷിയിലേക്കു മാറിയത് ആശ്വാസമായി. റംബുട്ടാന്, മാംഗോസ്റ്റിന്, ഡ്രാഗണ്‍ഫ്രൂട്ട്, സപ്പോട്ട, അബിയു, പാഷന്‍ഫ്രൂട്ട് തുടങ്ങി വിവിധയിനം പഴവര്‍ഗ കൃഷി നടത്തി പല കര്‍ഷകരും വരുമാനം നേടി.
രാസവളക്ഷാമം
കര്‍ഷകര്‍ പ്രധാനമായും ഉപയോഗിക്കുന്ന രാസവളങ്ങള്‍ക്കു നേരിട്ട ക്ഷാമവും വിലക്കയറ്റവും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. യൂറിയ, പൊട്ടാഷ്, അമോണിയ, ഡിഎപി , കോംപ്ലക്സ് തുടങ്ങിയ വളങ്ങള്‍ക്കാണ് കടുത്ത ക്ഷാമം നേരിട്ടത്. വളം ഡിപ്പോകളില്‍ കാത്തിരുന്നാല്പോലും അവശ്യ വളങ്ങള്‍ കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് കര്‍ഷകര്‍ പറയുന്നു.
നേരത്തേ 1500 രൂപയ്ക്ക് ലഭിച്ചിരുന്ന പൊട്ടാഷിന്റെ വില 1800 രൂപയ്ക്കു മേലെയായി ഉയര്‍ന്നു. 1450 രൂപയായിരുന്ന കൂട്ടുവളത്തിന് 1850 രൂപയായി. ഫാക്ടംഫോസ്, യൂറിയ എന്നിവയുടെ വിലയിലും വര്‍ധനയുണ്ടായി. പ്രധാന വിളകള്‍ക്ക് വളപ്രയോഗം നടത്തിയില്ലെങ്കില്‍ ഉത്പാദനം കുറയുമെന്നതിനാല്‍ ഇക്കാര്യത്തില്‍ കര്‍ഷകര്‍ക്ക് ഏറെ പ്രതിസന്ധി നേരിടേണ്ടിവന്നു.
വന്യമൃഗശല്യവും രൂക്ഷം
കാട്ടാന, കാട്ടുപന്നി, കുരങ്ങ് ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യവും കര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചു. പല മേഖലകളിലും കാട്ടാനശല്യം കര്‍ഷകര്‍ക്ക് ദുരിതമായി. ഒട്ടേറെ കാര്‍ഷികവിളകള്‍ കാട്ടാനകള്‍ ചവിട്ടി നശിപ്പിച്ചു. മുള്ളരിങ്ങാട് മേഖലയിലും മറ്റും വലിയ തോതിലാണ് കാട്ടാനകള്‍ കൃഷി നശിപ്പിച്ചത്. കാട്ടുപന്നികളുടെ ശല്യംമൂലം തന്നാണ്ടുവിളകള് കൃഷിചെയ്യാനാകാത്ത സാഹചര്യവും കര്‍ഷകര്‍ക്കുണ്ടായി.
തിരിച്ചടിയായി വിളനാശം
ജില്ലയില്‍ കഴിഞ്ഞ വര്‍ഷം പ്രതികൂല കാലാവസ്ഥ മൂലം ആറുകോടിയോളം രൂപയുടെ കൃഷിനാശമാണ് കര്‍ഷകര്‍ക്കുണ്ടായത്. അയ്യായിരത്തോളം കര്‍ഷകര്‍ക്കാണ് കാര്‍ഷിക വിളകള്‍ നശിച്ചതുമൂലം നഷ്ടമുണ്ടായത്. കനത്ത മഴയും കാറ്റും ഉണ്ടായ മേയ്, ജൂണ്‍ മാസങ്ങളിലാണ് വലിയ തോതില്‍ കര്‍ഷകര്‍ക്ക് നഷ്ടമുണ്ടായത്. ഇക്കാലയളവില്‍ ജില്ലയില്‍ 4.35 കോടി രൂപയുടെ കൃഷിനാശമാണ് പ്രാഥമികമായി റിപ്പോര്‍ട്ട് ചെയ്തത്.
കുരുമുളക്, റബര്‍ ഏലം, കൊക്കോ, ജാതി, ഗ്രാമ്പു, തെങ്ങ്, കമുക്, പച്ചക്കറി എന്നിവയും വലിയ തോതില്‍ നശിച്ചവയിലുള്‍പ്പെടും. പല കര്‍ഷകര്‍ക്കും ആയിരക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. എന്നാല്‍ നശിച്ച വിളയുടെ നഷ്ടപരിഹാരം ഇനിയും കര്‍ഷകര്‍ക്കു ലഭ്യമായിട്ടില്ല.
