തൊടുപുഴ: ജില്ലയിൽ 70.26 ശതമാനം പോളിംഗ്. ഇന്നലെ വൈകുന്നേരം ആറുവരെയുള്ള കണക്കാണിത്. കഴിഞ്ഞ തവണ കോവിഡ് കാലത്തു നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലേക്കാൾ 4.42 ശതമാനം കുറവ് പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 74.68 ശതമാനം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു.
ജില്ലയിൽ പോളിംഗ് പൊതുവേ സമാധാനപരമായിരുന്നു. നഗര-ഗ്രാമ വ്യത്യാസമില്ലാതെ രാവിലെ മുതൽ പോളിംഗ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര ദൃശ്യമായിരുന്നു. ഹൈറേഞ്ചിലും ലോറേഞ്ചിലും ഒരുപോലെ മഴ പൂർണമായും മാറിനിന്നതും വോട്ടിംഗ് സുഗമമമാക്കി. പൊതുവേ എല്ലായിടത്തും സമാധാനപരമായിരുന്നു വോട്ടെടുപ്പ്. ചിലയിടങ്ങളിൽ വോട്ടിംഗ് മെഷീൻ പണിമുടക്കിയതൊഴിച്ചാൽ മറ്റു ബുദ്ധിമുട്ടുകളുണ്ടായില്ല.
സംസ്ഥാനത്ത് ഇന്നലെ തെരഞ്ഞെടുപ്പ് നടന്ന ഏഴ് ജില്ലകളിൽ ഉച്ചവരെ ഏറ്റവും കുറഞ്ഞ പോളിംഗ് നിരക്ക് തിരുവനന്തപുരം കഴിഞ്ഞാൽ ഇടുക്കിയിലായിരുന്നു. ഉച്ചകഴിഞ്ഞ് ഈ സ്ഥാനത്ത് പത്തനംതിട്ടയെത്തിയതോടെ ഇടുക്കി പിന്നിൽനിന്ന് മൂന്നാമതായി.
പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ രാവിലെ ആറിന് മോക് പോളിംഗ് നടത്തി പ്രശ്നങ്ങൾ പരിശോധിച്ച് കൃത്യം ഏഴിനുതന്നെ ജില്ലയിലെല്ലായിടത്തും വോട്ടെടുപ്പ് തുടങ്ങി.
സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലും ഏഴിനുതന്നെ തെരഞ്ഞെടുപ്പ് പ്രക്രിയകൾ ആരംഭിച്ചു. ആദ്യ ഒരു മണിക്കൂറിനുള്ളിൽ ജില്ലയിലെ പോളിംഗ് ഏഴ് ശതമാനത്തിലെത്തി. ഒന്പതോടെ ഒന്നേകാൽ ലക്ഷത്തിലേറെപ്പേർ വോട്ട് രേഖപ്പെടുത്തിയതോടെ പോളിംഗ് 13.84 ശതമാനത്തിലേക്കെത്തി. യുവാക്കളും രാഷ്ട്രീയപ്രവർത്തകരുമാണ് ആദ്യമണിക്കൂറുകളിൽ എത്തിയവരിലേറെയും.
പത്തോടെ വോട്ടിംഗ് ശതമാനം 21.32 ലേക്കെത്തി. രാവിലെ നേരത്തേയെത്തി വോട്ട് ചെയ്ത് പോകാമെന്ന് കരുതി കൂടുതൽ പേരെത്തിയതോടെ എങ്ങും നീണ്ട ക്യൂ ദൃശ്യമായി. നീണ്ട ക്യൂ രൂപപ്പെട്ടതോടെ വോട്ടർമാരിൽ പലരും തളർന്നു തുടങ്ങി. വോട്ടർമാർക്ക് കുടിവെള്ളവും ഇരിപ്പിട സൗകര്യവും ഒരുക്കിയിരുന്നു.
ചിലയിടങ്ങളിൽ ഉദ്യോഗസ്ഥർ പോളിംഗ് വൈകിക്കുന്നുവെന്ന ആക്ഷേപവുമുയർന്നു. 11ഓടെ 30.32 ശതമാനമായി പോളിംഗ്. ഉച്ചയോടെ വെയിൽ കനത്തത് പോളിംഗ് അല്പം മന്ദഗതിയിലാക്കി. രണ്ടോടെ പകുതിയിലധികം വോട്ടർമാരും ജില്ലയിൽ വോട്ട് രേഖപ്പെടുത്തി 53.21 ശതമാനം.
ഉച്ചകഴിഞ്ഞതോടെ വോട്ട് ചെയ്യാത്തവരെ വോട്ടേഴ്സ് ലിസ്റ്റിൽ നോക്കി കണ്ടെത്തി വിളിച്ചു തുടങ്ങി. അണികൾ വാഹനങ്ങളുമായി തലങ്ങും വിലങ്ങും പാഞ്ഞു. വൈകിട്ട് മൂന്നിന് പോളിംഗ് 59.03 ശതമാനമായി. പിന്നീട് പോളിംഗ് ഊർജിതമായി. അഞ്ചോടെ 69.98 ശതമാനം പേർ വോട്ട് ചെയ്തു. വിദൂരമേഖലകളിൽനിന്നും മറ്റും വയോധികരായ നിരവധിപ്പേരെ വാഹനങ്ങളിൽ എത്തിക്കുന്ന കാഴ്ചയും കാണാമായിരുന്നു. പലരെയും വീട്ടിൽനിന്ന് ബൂത്തിലെത്തിച്ചു. ഏറ്റവുമൊടുവിൽ ലഭിച്ച കണക്ക് പ്രകാരമാണ് 70.26 ശതമാനം പേർ ജില്ലയിൽ സമ്മതിദാനാവകാശം വിനിയോഗിച്ചത്. പോസ്റ്റൽ വോട്ടുകളും അവസാന കണക്കുകളും വരുന്പോൾ വോട്ടിംഗ് ശതമാനം ഇനിയും ഉയരും.
