കുട്ടിക്കാനം : ചരിത്ര പ്രാധാന്യം നിറഞ്ഞ പള്ളിക്കുന്ന് സെൻ്റ് ജോർജ് സിഎസ്ഐ ദേവാലയത്തെ (പഴയ ബ്രിട്ടിഷ് പള്ളി) പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ചു.
തീർഥാടന ടൂറിസം പ്രോൽസാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി വിനോദ സഞ്ചാരത്തിന് അനുയോജ്യമായ തരത്തിൽ വികസന സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് 99, 9 2 , 380 രൂപ അനുവദിച്ചിരിക്കുന്നത്. പള്ളിക്കുന്ന് പള്ളി പോലെ കാഴ്ചയ്ക്കൊപ്പം, ചരിത്രവും പൈതൃകവും വിളിച്ചോതുന്ന സ്ഥലങ്ങൾ ടൂറിസത്തിന് മുതൽ കൂട്ടാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ഇതു സംബന്ധിച്ചു ടൂറിസം വകുപ്പ് തയാറാക്കി സമർപ്പിച്ച പ്രൊജക്ട് തിരുവനന്തപുരത്ത് ചേർന്ന വർക്കിങ് ഗ്രൂപ്പ് അംഗീകരിക്കുകയായിരുന്നു. പ്രവേശന കവാടം, ഇരിപ്പിടങ്ങൾ, ചിൽഡ്രൻസ് പാർക്ക്, വൈദ്യൂതി വിളക്കുകൾ, മാലിന്യ സംഭരണികൾ എന്നിവ പദ്ധതിയിൽ നടപ്പിലാക്കു. ബ്രിട്ടിഷ് രൂപ ശൈലിയിൽ നിർമ്മിച്ച ദേവാലയം , തോട്ട വ്യവസായത്തിൻ്റെ സൃഷ്ടാവ് എന്നറിയപ്പെടുന്ന ജോൺ ഡാനിയൽ മൺറോയുടെ ഉൾപ്പെടെയുള്ള വിദേശികളുടെ ശവകുടിരങ്ങൾ, ഡൗണി എന്ന വെള്ളക്കുതിരയുടെ കല്ലറ, എന്നിങ്ങനെ അപൂർവമായ ചരിത്ര സാക്ഷ്യം നിറഞ്ഞ ദേവാലയത്തിലേക്കു കൂടുതൽ സഞ്ചാരികളെ എത്തിക്കുകയാണ് വിനോദ സഞ്ചാര വകുപ്പിൻ്റെ ലക്ഷ്യം.
പൈതൃക ടൂറിസത്തിന്റെ സാധ്യതകൾ പരിശോധിക്കുന്നതിന് വേണ്ടി കഴിഞ്ഞ മാർച്ചിൽ ടൂറിസം മന്ത്രി മുഹമദ് റിയാസ്, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ ദേവാലത്തിൽ സന്ദർശനം നടത്തിയിരുന്നു. തീർഥാടന ടൂറിസം പദ്ധതിയിൽ പള്ളിക്കുന്നു ദേവാലയത്തെ പരിഗണിച്ച നടപടിയെ സ്വാഗതം ചെയ്യുന്നതായി
സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ് വി.എസ്. ഫ്രാൻസിസ് പറഞ്ഞു.
ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ അഭിനന്ദിക്കുന്നതിനെപ്പം, പദ്ധതിക്കായി മുൻ എംഎൽഎ വാഴൂർ സോമൻ നടത്തിയ പ്രയത്നങ്ങളെ സ്മരിക്കുന്നതായി ബിഷപ്പ് പറഞ്ഞു
PALLIKKUNU ST GEORGE CHURCH 